Saturday, September 5, 2009

ഇന്റര്‍നെറ്റ്










ഇന്റര്‍നെറ്റ് ഇല്ലാത്ത കാലത്തെക്കുറിച്ച് ചിന്തിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് നമ്മള്‍. യൂടൂബും ബ്ലോഗുകളും ഫേസ്ബുക്കും ട്വിറ്ററുമെല്ലാം ചേര്‍ന്ന് ആശയവിനിമയത്തിന്റെ നട്ടെല്ലായി ഇന്റര്‍നെറ്റ് മാറിയിരിക്കുന്നു. ലോകത്ത് നൂറുകോടിയിലേറെപ്പേര്‍ ഇന്ന് ഇന്റര്‍നെറ്റിനെ അവരുടെ കമ്മ്യൂണിക്കേഷന്‍ ഉപാധിയായി കണക്കാക്കുന്നു.

എന്നാല്‍, മറ്റേത് വാര്‍ത്താവിനിമയ ഉപാധിയും പോലെ ഇന്റര്‍നെറ്റും ഇല്ലാത്ത ഒരു കാലമുണ്ടായിരുന്നു. അതിന് അധികം പിന്നോട്ട് പോകേണ്ടതില്ല. 40 വര്‍ഷമേ ആയിട്ടുള്ളു ഇന്റര്‍നെറ്റ് ആവിര്‍ഭവിച്ചിട്ട്.

1969 സപ്തംബര്‍ രണ്ടിന് ലോസ് ആഞ്ജലിസില്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്രൊഫ. ലിയോനാര്‍ഡ് ക്ലീന്റോക്കിന്റെ ലാബില്‍ സമ്മേളിച്ച ഇരുപതോളം പേര്‍ വിചിത്രമായ ഒരു കാഴ്ച കണ്ടു. ഭീമാകാരമാര്‍ന്ന രണ്ട് കമ്പ്യൂട്ടറുകള്‍ 15 അടി നീളമുള്ള കേബിളിലൂടെ, അര്‍ഥമില്ലാത്ത ടെസ്റ്റ് ഡേറ്റ വിനിമയം ചെയ്യുന്നു.

ശരിക്കു പറഞ്ഞാല്‍, 1901 ഡിസംബര്‍ 12-ന് അറ്റ്‌ലാന്റിക്കിന് കുറുകെ മോഴ്‌സ്‌കോഡിലെ 'എസ്' അക്ഷരത്തിന് പകരമുള്ള മൂന്ന് ക്ലിക്കുകള്‍ വിനിമയം ചെയ്യുക വഴി ഇറ്റലിക്കാരനായ ഗൂഗ്ലിയെല്‍മോ മാര്‍ക്കോണി റേഡിയോയ്ക്ക് ജന്‍മം നല്‍കിയതിന് സമാനമായ ഒന്നായിരുന്നു പ്രൊഫ. ക്ലീന്റോക്കിന്റെയും സംഘത്തിന്റെയും ഡേറ്റാ വിനിമയത്തിലൂടെ സംഭവിച്ചത്.


പില്‍ക്കാലത്ത് ഇന്റര്‍നെറ്റ് എന്ന് വിളിക്കപ്പെട്ട 'അര്‍പാനെറ്റ്'(ARPANET) നെറ്റ്‌വര്‍ക്കിന്റെ തുടക്കം അതായിരുന്നു. ഒരു മാസം കഴിഞ്ഞ് സ്റ്റാന്‍ഫഡ് ഇന്‍സ്റ്റിട്ട്യൂട്ട് ആ നെറ്റ്‌വര്‍ക്കില്‍ പങ്കാളിയായി. സാന്റ ബാര്‍ബറയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയും ഉത്താ സര്‍വകലാശാലയും 1969 അവസാനത്തോടെ അര്‍പാനെറ്റില്‍ അണിചേര്‍ന്നു. അങ്ങനെ ആ നെറ്റ്‌വര്‍ക്ക് വളര്‍ന്നു.

1970-കളില്‍ ഇ-മെയില്‍ രംഗത്തെത്തി. ടി.സി.പി/ഐ.പി. കമ്മ്യൂണിക്കേഷന്‍സ് പ്രോട്ടോക്കോളുകള്‍ നിലവില്‍ വന്നു. ഒട്ടേറെ നെറ്റ്‌വര്‍ക്കുകളെ പരസ്​പരം ബന്ധിക്കാന്‍ അരങ്ങൊരുങ്ങിയത് ഈ പ്രോട്ടോക്കോളുകളോടെയാണ്. അതുവഴി ഇന്റര്‍നെറ്റ് രൂപമെടുത്തു. ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഡോട്ട് കോം (.com), ഡോട്ട് ഓര്‍ജ് (.org) തുടങ്ങിയ ഇന്റര്‍നെറ്റ് അഡ്രസ്സിങ് സംവിധാനം 1980-കളില്‍ പിറവിയെടുത്തു.

ബ്രിട്ടീഷ് ഗവേഷകനായ ടിം ബേണേഴ്‌സ് ലീ രൂപം നല്‍കിയ വേര്‍ഡ് വൈഡ് വെബ്ബ് (www) തൊണ്ണൂറുകളുടെ തുടക്കത്തോടെ രംഗത്തെത്തി. അതോടെയാണ് ഇന്റര്‍നെറ്റ് വിപ്ലവം ലോകത്ത് ആരംഭിക്കുന്നത്. ഇന്നു കാണുന്ന രൂപത്തില്‍ ഇന്റര്‍നെറ്റിനെ വിവരവിനിമയത്തിന്റെ ആണിക്കല്ലാക്കി മാറ്റിയത് അതാണ്.

1969-ല്‍ അര്‍പാനെറ്റിന് തുടക്കമിടുന്നതിന് ഏതാണ്ട് ഒരു പതിറ്റാണ്ടിന് മുമ്പ് തന്നെ, ഇന്റര്‍നെറ്റിന്റെ ആണിക്കല്ലായ 'പാക്കറ്റ് നെറ്റ്‌വര്‍ക്കു'കള്‍ സംബന്ധിച്ച ഗണിതസിദ്ധാന്തത്തിന് പ്രൊഫ. ക്ലീന്റോക്ക് രൂപംനല്‍കിയിരുന്നു. മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി)യില്‍ അദ്ദേഹം വിദ്യാര്‍ഥിയായിരിക്കുമ്പോഴായിരുന്നു അത്.

പിന്നീട് അര്‍പാനെറ്റിന് രൂപംനല്‍കുമ്പോഴും, ഇന്നത്തെ നിലയ്ക്ക് വീഡിയോകള്‍ വിനിമയം ചെയ്യാനോ മൈക്രോബ്ലോഗിങ് നടത്താനോ പോഡ്കാസ്റ്റിങിനോ കമ്മ്യൂണിറ്റി നെറ്റ്‌വര്‍ക്കുകളാകാനോ തങ്ങളുടെ സൃഷ്ടിക്ക് കഴിയുമെന്ന് പ്രൊഫ. ക്ലീന്റോക്കോ സഹപ്രവര്‍ത്തകരോ സങ്കല്‍പ്പിക്കുക പോലും ചെയ്തിരുന്നില്ല. സ്വതന്ത്രമായി വിവരങ്ങള്‍ കൈമാറാന്‍ കഴിയുന്ന ഒരു തുറന്ന സംവിധാനം, അതുമാത്രമാണ് ഗവേഷകരുടെ മനസിലുണ്ടായിരുന്നത്.

'തുറന്ന സംവിധാനം' എന്ന ആ സങ്കല്‍പ്പത്തിന്റെ ബലത്തിലാണ് ഇന്റര്‍നെറ്റ് ഇന്നത്തെ നിലയിലേക്ക് വളര്‍ന്നത്. അതേസമയം, കമ്പ്യൂട്ടര്‍ ഭേദകര്‍ പോലുള്ള കുബുദ്ധികള്‍ വഴി ഇന്ന് ഇന്റര്‍നെറ്റിന് ഏറ്റവും വലിയ ഭീഷണിയാകുന്നതും ആ തുറന്ന മനോഭാവം തന്നെയാണ്.

ഒരു സൈനികപദ്ധതി എന്ന നിലയ്ക്ക് ഇന്റര്‍നെറ്റിന് ആദ്യകാലത്ത് സാമ്പത്തിക സഹായം ചെയ്തത് യു.എസ്. സര്‍ക്കാരാണ്. പക്ഷേ, മഹത്തായ ഒരു ആശയമെന്ന നിലയ്ക്ക് അതിന് വളര്‍ന്നുവരാന്‍ അവര്‍ തടസ്സം നിന്നില്ല. 1990-ല്‍ ടിം ബേണേഴ്‌സ് ലീ വേള്‍ഡ് വൈഡ് വെബ്ബിന് രൂപം നല്‍കിയപ്പോള്‍, അത് ഇന്റര്‍നെറ്റില്‍ റിലീസ് ചെയ്യാന്‍ ആരോടും അനുവാദം പോലും ചോദിക്കേണ്ടി വന്നില്ല. അത്രയ്ക്ക് സ്വതന്ത്രമായാണ് ഇന്റര്‍നെറ്റ് വളര്‍ന്നത്.

മുഖ്യധാരാ മാധ്യമങ്ങള്‍ പോലും ഇന്ന് ഇന്റര്‍നെറ്റിലേക്ക് ചെക്കേറുകയാണ്. പുതിയ വ്യാപാര മാതൃകകളും സാമ്പത്തിക പരിപ്രേക്ഷ്യവും ഇന്റര്‍നെറ്റിനായി ആവിര്‍ഭവിച്ചു കഴിഞ്ഞു. ഇതുവരെ മനുഷ്യന്‍ വികസിപ്പിച്ച സര്‍വ മാധ്യമസാധ്യതകളും സമ്മേളിക്കാനുള്ള ഇടമായിക്കൂടി ഇന്റര്‍നെറ്റ് പരിണമിച്ചിരിക്കുന്നു. ഗുട്ടര്‍ബര്‍ഗിന്റെയും മാര്‍ക്കോണിയുടേയും ബേര്‍ഡിന്റെയും മുന്നേറ്റങ്ങളെ നാല്പത് വര്‍ഷംകൊണ്ട് ഇന്റര്‍നെറ്റ് അതിന്റെ ചിറകിന്‍ കീഴിലാക്കിയിരിക്കുന്നുവെന്ന സാരം.

No comments: